Loading...
മറാത്താരാജ്യത്തെ പ്രധാനമന്ത്രിമാര്‍ക്ക് നല്‍കിയിരുന്ന സ്ഥാനപ്പേര്. ബ്രിട്ടീഷ് അധീശത്വം സ്ഥാപിതമാകുന്നതിനു മുമ്പുള്ള ഇന്ത്യയിലെ പ്രധാന ഹൈന്ദവ ശക്തിയായി മറാത്തരെ രൂപപ്പെടുത്തിയതില്‍ പേഷ്വാമാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. മറാത്താ രാജാവായ ശിവജിയുടെ മന്ത്രിസഭയുടെ തലവനായിരുന്ന മോറോപന്ത് പിംഗള (1620-83)യാണ് ആദ്യത്തെ പേഷ്വാ. ബാലാജി വിശ്വനാഥ് പേഷ്വായാകുന്നതോടെയാണ് ഈ പദവിക്ക് പുതിയ മാനങ്ങള്‍ കൈവരുന്നത്. അതിനുമുമ്പുള്ള പേഷ്വാമാര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നില്ല. ഭരണത്തിനുള്ള സഹായി മാത്രമായിരുന്നു പേഷ്വാ. ജപ്പാനിലെ ഷോഗണുകളെ പോലെ ചക്രവര്‍ത്തിയെ നാമമാത്രഭരണാധികാരിയാക്കി നിര്‍ത്തിക്കൊണ്ട് യഥാര്‍ഥ അധികാരം കൈയാളുന്ന നിര്‍ണായകശക്തിയായി പേഷ്വാ മാറുന്നത് ഇദ്ദേഹത്തിന്‍റെ കാലം തൊട്ടാണ്. ബാലാജി വിശ്വനാഥാ (1662-1720)ണ് ആദ്യത്തെ മഹാനായ പേഷ്വാ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ശിവജിയുടെ പൗത്രനായ സാഹുവാണ് ബാലാജി വിശ്വനാഥിനെ പേഷ്വയായി നിയമിച്ചത്.

1707-ല്‍ അറംഗസീബിന്‍റെ മരണശേഷമാണ് മുഗളന്മാരുടെ സംരക്ഷണത്തില്‍ വളര്‍ന്ന സാഹു (ശിവജിയുടെ മൂത്ത പുത്രനായ സംബാജിയുടെ പുത്രന്‍) മോചിപ്പിക്കപ്പെട്ടത്. സാഹുവിന്‍റെ അഭാവത്തില്‍ ശിവജിയുടെ രണ്ടാമത്തെ പുത്രനായ രാജാറാമിന്‍റെ പത്നിയായ താരാഭായ് ആയിരുന്നു മറാത്താ രാജ്യം ഭരിച്ചത്. ഭരണത്തിനു വേണ്ടിയുള്ള അവകാശവാദവുമായി സാഹു എത്തിയതോടെ മറാത്താ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങി. യുദ്ധത്തില്‍ സാഹു വിജയിച്ചത് സുബേദാറായ ബാലാജി വിശ്വനാഥിന്‍റെ സഹായത്തോടെയാണ്. താരാഭായിയെ പിന്തുണച്ച മറാത്താ തലവന്മാരെ അവരില്‍ നിന്നും അടര്‍ത്തിമാറ്റിയത് അദ്ദേഹത്തിന്‍റെ നയതന്ത്രജ്ഞതയ്ക്കുദാഹരണമായിരുന്നു. മറാത്താ രാജാവായി അധികാരമേറ്റ സാഹു (1707-49) ബാലാജി വിശ്വനാഥിനെ തന്‍റെ പേഷ്വയായി നിയമിച്ചു(1713). കൊങ്കണില്‍ നിന്നുള്ള ഒരു ബ്രാഹ്മണനായിരുന്നു ബാലാജി വിശ്വനാഥ്.

ബാലാജി വിശ്വനാഥ് പേഷ്വയായി നിയമിക്കപ്പെട്ടതോടെ മറാത്താ ചരിത്രത്തിലെ 'പേഷ്വാധിപത്യത്തിന്‍റെ കാലഘട്ടത്തിനു' തുടക്കമായി. മറാത്താ രാജ്യം മറാത്താ സാമ്രാജ്യമായി പരിവര്‍ത്തിതമാകുന്നത് ഇദ്ദേഹത്തിന്‍റെ കാലഘട്ടം മുതല്‍ക്കാണ്.

ശിവജിയുടെ മറാത്താ രാജ്യത്തിനപ്പുറം മുഗള്‍ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് തന്‍റെ സ്വാധീനമുറപ്പിക്കാന്‍ തക്ക പ്രാപ്തി ബാലാജി വിശ്വനാഥിനുണ്ടായിരുന്നു. അറംഗസീബിന്‍റെ അപ്രാപ്തരായ പിന്‍ഗാമികളുടെ ദൗര്‍ബല്യവും മുഗള്‍ ഉദ്യോഗസ്ഥരുടെ ആഭ്യന്തരസംഘര്‍ഷവും ഇദ്ദേഹം മുതലെടുത്തു. ഡെക്കാനിലെ മുഗള്‍ പ്രവിശ്യകള്‍ക്കു മേല്‍ മറാത്ത അധീശത്വം അംഗീകരിപ്പിച്ചതിലൂടെ സാഹുവിന്‍റെ നില ബാലാജി വിശ്വനാഥ് ഭദ്രമാക്കി. ഡല്‍ഹിയിലെ നൃപ സൃഷ്ടാക്കള്‍ (King makers) എന്നറിയപ്പെട്ട സയ്യിദ് സഹോദരന്മാരുമായുള്ള അടുത്ത സൗഹൃദമായിരുന്നു ഇതിന് വഴി ഒരുക്കിയത്. 1715-ല്‍ അവരുമായി ഇദ്ദേഹം എത്തിച്ചേര്‍ന്ന ധാരണപ്രകാരം മുഗള്‍ ചക്രവര്‍ത്തി സാഹുവിന്‍റെ രാജാധികാരത്തെ മാനിക്കുകയും ഡെക്കാനിലെ മുഗള്‍ പ്രവിശ്യകളില്‍ നിന്നും ചൗത്, സര്‍ദേശ്മുഖി എന്നീ നികുതികള്‍ പിരിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്തു. മറാത്താ നേതാക്കള്‍ തമ്മിലുള്ള മത്സരം കാരണം ദുര്‍ബലമായിക്കൊണ്ടിരുന്ന മറാത്താ രാഷ്ട്രത്തിന് ഉത്തേജനം നല്‍കാന്‍ ഈ അനുവാദ പത്രത്തിനു കഴിഞ്ഞു. മുഗളന്മാര്‍ ഖാണ്ടേശ്, ഗോണ്ട്വാനാ, ബെറാര്‍ എന്നിവ മറാത്തര്‍ക്ക് നല്‍കിയതിനുപകരമായി മുഗള്‍ സേനയ്ക്കുവേണ്ടി 15,000 കുതിരകളെ സംരക്ഷിച്ചുകൊള്ളാമെന്നും വലിയ തുക വാര്‍ഷിക കപ്പമായി നല്‍കാമെന്നും പേഷ്വാ ഉറപ്പ് നല്‍കി.

1719-ല്‍ ബാലാജി വിശ്വനാഥ് ഡല്‍ഹിയിലേക്ക് ഒരു മറാത്താ സേനയെ നയിക്കുകയും മുഗള്‍ചക്രവര്‍ത്തി ഫറൂക്ക്സിയറിനെ പുറത്താക്കാന്‍ സയ്യിദ് സഹോദരന്മാര്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. ബ്രാഹ്മണരെ മറാത്താ നികുതി വകുപ്പിലും ഭരണതലത്തിലും വിന്യസിപ്പിച്ചതിലൂടെ അവരുടെ പിന്തുണ ഇദ്ദേഹത്തിന് നേടാനായി. ബാങ്കിങ് മേഖല, കാര്‍ഷിക മേഖല എന്നിവയ്ക്കു സജീവ പ്രോത്സാഹനം നല്‍കി. 1720-ല്‍ ബാലാജി വിശ്വനാഥ് അന്തരിച്ചു. ബാലാജി വിശ്വനാഥിനുശേഷം അദ്ദേഹത്തിന്‍റെ പുത്രന്‍ ബാജിറാവു ക പേഷ്വയായി (1720-1740). ഏറ്റവും പ്രതിഭാശാലിയായ പേഷ്വയായി ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. മുഗള്‍ സാമ്രാജ്യത്തിന്‍റെ പതനം ആസന്നമാണെന്നും ആ ശൂന്യത നികത്താന്‍ നര്‍മദയ്ക്ക് വടക്കോട്ട് മറാത്താ സാമ്രാജ്യം വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നും സാഹുവിനെ ബോധ്യപ്പെടുത്തിയത് ബാജിറാവു ക ആണ്. മറാത്ത അധികാരശക്തി നര്‍മദയ്ക്കു വടക്കോട്ടും വ്യാപിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രസക്തി. 1740-ല്‍ ബാജിറാവു ക  അന്തരിക്കുമ്പോള്‍ മറാത്താ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ വടക്ക് പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹിവരെയും കിഴക്ക് ബിഹാര്‍, ഒറീസ, ബംഗാള്‍ വരെയും തെക്ക് കര്‍ണാടക, തമിഴ്നാട്, തെലുങ്കാന പ്രദേശങ്ങള്‍ വരെയും വ്യാപിച്ചിരുന്നു.
നാല് തവണ ഇദ്ദേഹം നിസാമിനെതിരെ പോരാടി. മുഗള്‍ ചക്രവര്‍ത്തിയുടെ അധികാരപത്രപ്രകാരം ചൗത്, സര്‍ദേശ്മുഖി എന്നിവ പിരിക്കാന്‍ മറാത്തരെ അനുവദിക്കാത്തതിനാലായിരുന്നു നിസാമിനെ ആക്രമിച്ചത്. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു 1728-ലെ പാല്‍ഖെഡ് യുദ്ധം. 1728-ല്‍ പാല്‍ഖെഡില്‍ വച്ച് നടന്ന യുദ്ധത്തില്‍ ബാജിറാവു ക നിസാമിനെ പരാജയപ്പെടുത്തിയതോടെ ഡെക്കാനില്‍ നിന്നും ചൗത്തും സര്‍ദേശ്മുഖിയും പിരിക്കാന്‍ അവകാശമുള്ള ഏക മറാത്താ സാമ്രാട്ടായി സാഹുവിനെ നിസാം അംഗീകരിച്ചു. 1739-ല്‍ ബാജിറാവു ക -ന്‍റെ സഹോദരന്‍ സാന്‍സെറ്റ്, ബസ്സീന്‍ എന്നിവിടങ്ങളില്‍ നിന്നും പോര്‍ട്ടുഗീസുകാരെ പുറത്താക്കിയത് മറ്റൊരു മികച്ച നേട്ടമായി.
ഗറില്ലായുദ്ധമുറകള്‍, മിന്നലാക്രമണങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായും മറാത്താ സൈന്യം വിജയം കണ്ടത്. ഈ മുന്നേറ്റത്തില്‍ നിന്നും പ്രചോദനം കൊണ്ട ബാജിറാവു  ക  ഡല്‍ഹി ആക്രമിക്കുന്നത് 1737-ലാണ്. തുടര്‍ന്ന്, ചക്രവര്‍ത്തി മറാത്തര്‍ക്ക് മാല്‍വ വിട്ടുനല്‍കാന്‍ നിര്‍ബന്ധിതനായി.
പഴയ മറാത്താ ദേശവാഴികളെ തഴഞ്ഞുകൊണ്ട് ഗെയ്ക്വാദ്, ഹോള്‍ക്കര്‍, സിന്ധ്യ, ബോണ്‍സ്ലേ കുടുംബങ്ങളെ സൈനിക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച പേഷ്വാ ബാജിറാവു ക പുതിയതായി അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ അവര്‍ക്ക് പതിച്ചു നല്‍കി. തങ്ങളുടെ സ്വാധീനമേഖലകളില്‍ ഈ മറാത്താ പ്രമാണിമാര്‍ക്ക് പരിപൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ടായിരുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്നും നികുതി പിരിക്കാന്‍ അവകാശമുണ്ടായിരുന്ന ഇവര്‍ ഒരു നിശ്ചിത തുക രാജാവിനു നല്‍കേണ്ടിയിരുന്നു. ശത്രുക്കള്‍ക്കെതിരെ പേഷ്വായുടെ നേതൃത്വത്തില്‍ പോരാടാനും ഇവര്‍ ബാധ്യസ്ഥരായിരുന്നു. ഈ സംവിധാനത്തില്‍ നിന്നും രൂപംകൊണ്ട ഭരണക്രമം മറാത്താ രാജ്യമണ്ഡലം എന്നറിയപ്പെട്ടു. നാഗ്പൂരിലെ രാഖോജി ബോണ്‍സ്ലേ, ബറോഡയിലെ പില്ലാജി ഗെയ്ക്വാദ്, ഇന്‍ഡോറിലെ മല്‍ഹര്‍റാവു ഹോള്‍ക്കര്‍, ഗ്വാളിയറിലെ രാമാജി സിന്ധ്യ എന്നിവരായിരുന്നു മഹാരാഷ്ട്ര രാജ്യമണ്ഡലത്തിലെ അക്കാലത്തെ പ്രമാണികള്‍. മുഗള്‍ സാമ്രാജ്യത്തിലെ വിദൂരദേശങ്ങളില്‍ നിയന്ത്രണം സ്ഥാപിച്ച ഈ മറാത്താ പ്രമാണികള്‍ ക്രമേണ സ്വതന്ത്ര ഭരണാധികാരികളായി മാറി. മഹാരാഷ്ട്രയിലെ ഒരു രാജ്യമെന്ന നിലയില്‍ നിന്നും മറാത്ത രാജ്യത്തെ ഒരു സാമ്രാജ്യമായി വികസിപ്പിച്ചു എന്നതാണ് ബാജിറാവുവിന്‍റെ മികച്ച നേട്ടം. എന്നാല്‍ സാമ്രാജ്യത്തിന്‍റെ ശക്തമായ അസ്തിവാരം കെട്ടുന്നതില്‍ ഇദ്ദേഹം പരാജയപ്പെട്ടതായി ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.
ബാജിറാവുവിന്‍റെ മകനും പിന്‍ഗാമിയുമായ പേഷ്വാ ബാലാജി ബാജിറാവു (1740-61) ഭരണമേല്‍ക്കുമ്പോള്‍ രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പുതിയ നികുതികളുടെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് രാജസ്ഥാനിലേക്കും ദക്ഷിണേന്ത്യയിലേക്കും സൈനിക പര്യടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഇവ അധിക ബാധ്യതയാണ് വരുത്തിവച്ചത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഭൂനികുതി വര്‍ധിപ്പിക്കുകയും കൃഷി-ജലസേചന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തു. സാഹു അന്തരിക്കുന്നതിനു മുമ്പ് അദ്ദേഹത്തില്‍ നിന്നും മറാത്താ രാജ്യം ഭരിക്കാനുള്ള പരമ്പരാഗത അവകാശം പ്രദാനം ചെയ്യുന്ന ഒരു അനുമതിപത്രം ബാലാജി ബാജിറാവു സമ്പാദിച്ചതോടെ, മറാത്താരാജ്യത്തിന്‍റെ യഥാര്‍ഥ അവകാശികളായി പേഷ്വാമാര്‍ മാറി. പൂനെയായിരുന്നു ഇവരുടെ ആസ്ഥാനം. മറാത്ത അധികാരം അതിന്‍റെ പാരമ്യത്തില്‍ എത്തുന്നത് ബാലാജി ബാജിറാവുവിന്‍റെ കാലത്താണ്. ബംഗാളിനെതിരെ വിജയകരമായി പടനയിച്ച ബാലാജി ബാജിറാവു ബംഗാള്‍ നവാബില്‍ നിന്നും ഒറീസയും ഹൈദരാബാദ് നിസാമില്‍ നിന്നു വന്‍ഭൂപ്രദേശങ്ങളും കരസ്ഥമാക്കി. 18-ാം ശതകത്തില്‍ മുഗള്‍ രാജധാനിയില്‍ വന്‍ സ്വാധീനം ചെലുത്തുന്ന ശക്തിയായി മറാത്തര്‍ മാറി; ഇടഞ്ഞുനിന്ന മുഗള്‍പ്രഭുക്കന്മാര്‍ക്കെതിരെയും വൈദേശിക ആക്രമണങ്ങള്‍ക്കെതിരെയും പേഷ്വയുടെ സഹായം മുഗള്‍ ചക്രവര്‍ത്തിമാര്‍ നേടിയതോടെ മുഗളന്മാരുടെ പരിരക്ഷകര്‍ എന്ന പദവിയിലേക്ക് ഇവര്‍ ഉയര്‍ന്നു.
പഞ്ചാബിലേക്ക് ശ്രദ്ധ തിരിച്ച മറാത്തര്‍ അഫ്ഗാന്‍ രാജാവായ അഹമ്മദ് ഷാ അബ്ദാലിയുടെ പ്രതിനിധിയെ പുറത്താക്കിക്കൊണ്ട് പഞ്ചാബ് അധീനപ്പെടുത്തിയത് അബ്ദാലിയുമായുള്ള 1761-ലെ പാനിപ്പത്ത് യുദ്ധത്തില്‍ കലാശിച്ചു. സാമ്രാജ്യത്തിനു വേണ്ടിയുള്ള മഹാരാഷ്ട്രരുടെ ഉദ്യമം പാനിപ്പത്ത് യുദ്ധത്തോടെയാണ് നിലച്ചത്. യുദ്ധത്തില്‍ മറാത്തര്‍ക്കുണ്ടായ പരാജയം മറാത്ത അഭിമാനത്തിന് വന്‍ ആഘാതമായി. യുദ്ധത്തില്‍ പേഷ്വയുടെ മൂത്തമകന്‍ വിശ്വാസ്റാവു അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു. പാനിപ്പത്ത് യുദ്ധ പരാജയം ഏല്‍പ്പിച്ച ആഘാതത്തില്‍ 1761 ജൂണില്‍ ബാലാജി ബാജിറാവു മരണമടഞ്ഞു.
പേഷ്വയായി അധികാരമേറ്റ ബാലാജി ബാജിറാവുവിന്‍റെ രണ്ടാമത്തെ മകന്‍ മാധവറാവു ക (1761) നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ ഒരളവുവരെ വിജയം കണ്ടെത്തി. പാനിപ്പത്ത് യുദ്ധപരാജയം മറാത്തര്‍ക്ക് ഏല്‍പ്പിച്ച ക്ഷതം മുതലെടുക്കാന്‍ ശ്രമിച്ച ശത്രുക്കളായിരുന്നു ഇദ്ദേഹം നേരിട്ട ആദ്യത്തെ വെല്ലുവിളി. തെക്ക് നിസാമും ഹൈദരാലിയും വടക്ക് റോഹില്ലകളും ജാട്ടുകളുമായിരുന്നു ഇവരില്‍ പ്രധാനം. 1763-ല്‍ ചില മറാത്താ വിമതരോടൊപ്പം പൂനെ ആക്രമിച്ച നിസാമിനെതിരെ ഹൈദരാബാദിലേക്ക് പടനയിച്ച പേഷ്വ നിസാമിനെ പരാജയപ്പെടുത്തി. ഇതിനുശേഷം 1785 വരെ നിസാമിന്‍റെ ഭാഗത്തുനിന്നും വിപുലമായ രീതിയില്‍ ആക്രമണമുണ്ടായില്ല എന്നത് മാധവറാവുവിന്‍റെ സാമര്‍ഥ്യത്തിന്‍റെ സൂചകമാണ്. 1764-ല്‍ ഹൈദരാലിയെ പരാജയപ്പെടുത്തിയ മാധവറാവു ക തുംഗഭദ്രയ്ക്കു വടക്കുള്ള എല്ലാ മറാത്താ ഭൂപ്രദേശങ്ങളും വീണ്ടെടുത്തു.
വടക്ക് രഘുനാഥറാവു, തുഖോജി ഹോള്‍ക്കര്‍, മഹദ്ജി സിന്ധ്യ എന്നിവരുടെ സഹായത്തോടെ ബുന്ദേലകള്‍, ജാട്ടുകള്‍, റോഹില്ലകള്‍ എന്നിവരെ പരാജയപ്പെടുത്തുവാന്‍ മാധവറാവുവിന് കഴിഞ്ഞു. ഇംഗ്ലീഷുകാരുടെ സംരക്ഷണത്തിലായിരുന്ന മുഗള്‍ ചക്രവര്‍ത്തിയെ വീണ്ടും ഡല്‍ഹിയില്‍ പ്രതിഷ്ഠിക്കാന്‍ മറാത്തര്‍ക്ക് സാധിച്ചതോടെ ഡല്‍ഹിയിലെ ഇവരുടെ സ്വാധീനം നിര്‍ണായകമായി. ഭരണം കാര്യക്ഷമമാക്കാനും, നികുതി സമാഹരണം കുറ്റമറ്റതാക്കാനുമുള്ള നടപടികള്‍ ഇദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ മാധവറാവുവിന്‍റെ അകാലമരണം (1772) വീണ്ടും മറാത്താ രാജ്യത്തെ പ്രതിസന്ധിയിലാക്കി. മറാത്താ രാജ്യത്തിന്‍റെ ശിഥിലീകരണത്തിന് ആക്കം കൂട്ടിയ ഈ മരണം പാനിപ്പത്ത് യുദ്ധപരാജയത്തെക്കാള്‍ മാരകമായിരുന്നു എന്ന് പ്രശസ്ത ചരിത്രകാരന്‍ ഗ്രാന്‍ഡ് ഡഫ് പറയുന്നുണ്ട്.
മാധവറാവുവിന് ശേഷം പേഷ്വായായത് അദ്ദേഹത്തിന്‍റെ  സഹോദരനായ നാരായണറാവുവാണ്. നാരായണറാവുവിന് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഭരണം നിര്‍വഹിച്ചത് അദ്ദേഹത്തിന്‍റെ മാതുലനായ രഘുനാഥറാവുവാണ്. 1773-ല്‍ നാരായണറാവു കൊല്ലപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് രഘുനാഥറാവുവായിരുന്നു. രഘുനാഥറാവു പേഷ്വാ സ്ഥാനമേറ്റെങ്കിലും നാനാഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള മറാത്താ നേതാക്കള്‍ നാരായണറാവുവിന്‍റെ പുത്രനായ സവായ് മാധവറാവു(1774-95)വിന് പിന്തുണ പ്രഖ്യാപിച്ചതോടെ രഘുനാഥറാവു ഈസ്റ്റിന്ത്യാക്കമ്പനിയുടെ സഹായം തേടി. മറാത്താ പിന്തുടര്‍ച്ചാ തര്‍ക്കങ്ങളില്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനി നടത്തിയ ഇടപെടലുകള്‍ ഒന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിന് കാരണമായി. യുദ്ധം അവസാനിപ്പിച്ച സാല്‍ബായ് ഉടമ്പടിപ്രകാരം സവായ് മാധവറാവു യഥാര്‍ഥ പേഷ്വയായി അംഗീകരിക്കപ്പെട്ടു. 1795-ല്‍ സവായ് മാധവറാവുവിന്‍റെ മരണാനന്തരം ബാജിറാവു കക പേഷ്വയായി. രഘുനാഥറാവുവിന്‍റെ പുത്രനായിരുന്നു ബാജിറാവു കക (1775-1851). ഇദ്ദേഹമാണ് അവസാനത്തെ പേഷ്വാ. പേഷ്വായുടെ ശക്തി അക്കാലത്ത് ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. മാത്രമല്ല പേഷ്വായോടുള്ള മറാത്താ പ്രമാണിമാരുടെ വിധേയത്വം നാമമാത്രമായി കൊണ്ടിരുന്നു. പേഷ്വാ മാധവറാവുവിന് കീഴില്‍ പുനരുജ്ജീവനത്തിന്‍റെ നാമ്പു കാട്ടിത്തുടങ്ങിയ മറാത്താശക്തി അദ്ദേഹത്തിന്‍റെ പിന്‍ഗാമികളുടെ കാലത്ത് പേഷ്വാ, ബോണ്‍സ്ലേ, സിന്ധ്യ, ഹോള്‍ക്കര്‍, ഗെയ്ക്വാദ് എന്നീ പ്രാദേശിക ശക്തികളായി വിഘടിച്ചു. 1802-ല്‍ ജസ്വന്ത് റാവു ഹോള്‍ക്കര്‍ പേഷ്വയുടെയും സിന്ധ്യയുടെയും സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ബ്രിട്ടീഷുകാരുടെ സംരക്ഷണം തേടിയ ബാജിറാവു കക 1802-ല്‍ ബ്രിട്ടീഷുകാരുമായുള്ള ബസ്സീന്‍ കരാറില്‍ ഒപ്പ് വച്ചു. ബാജിറാവുവിനെ പേഷ്വയായി പുനഃസ്ഥാപിക്കുന്നതിന് പകരമായി പൂനെയില്‍ ഒരു ഇംഗ്ലീഷ് സേനയെ നിലനിര്‍ത്തണമെന്ന വ്യവസ്ഥ ബസ്സീന്‍ കരാറില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. മറാത്ത ആഭ്യന്തര കാര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഇടപെടലുകളില്‍ സിന്ധ്യയ്ക്കും ഹോള്‍ക്കറിനും ഉണ്ടായ പ്രതിഷേധമാണ് രണ്ടാം ആംഗ്ലോ മറാത്താ യുദ്ധത്തിന് കാരണമായത്. ഈ യുദ്ധത്തിലെ വിജയത്തോടെ ഇംഗ്ലീഷുകാര്‍ ഇന്ത്യയിലെ പ്രബലശക്തിയായി മാറി.
മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തില്‍ ബ്രിട്ടീഷ് വിരുദ്ധ പക്ഷത്തുചേര്‍ന്ന ബാജിറാവു കക-നെ സ്ഥാനഭ്രഷ്ടനാക്കിയതോടെ പേഷ്വാസ്ഥാനം നിര്‍ത്തലാക്കിയതായി ഈസ്റ്റ്ഇന്ത്യാക്കമ്പനി പ്രഖ്യാപിച്ചു. എട്ടുലക്ഷം രൂപ വാര്‍ഷിക അടുത്തൂണ്‍ നല്‍കി ബാജിറാവുവിനെ ബിത്തൂരിലേക്ക് അവര്‍ നാടുകടത്തി. തുടര്‍ന്ന് പേഷ്വായുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായി തീര്‍ന്നു.